ആദ്യപാപം എന്തായിരുന്നു?
ബൈബിളിന്റെ വീക്ഷണം
ആദ്യപാപം എന്തായിരുന്നു?
ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആദാമും ഹവ്വായും ദൈവത്തോടു കാണിച്ച അനുസരണക്കേട് ഇന്നുവരെയുള്ള എല്ലാ മനുഷ്യരെയും ബാധിച്ചിരിക്കുന്നു. “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 5:12) എന്നാൽ കേവലം ഒരു മരത്തിന്റെ പഴം പറിച്ചുതിന്നത് അത്തരം വിനാശകമായ പരിണതഫലങ്ങൾക്ക് ഇടയാക്കിയത് എങ്ങനെയാണ്?
ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചശേഷം ദൈവം അവർക്ക് മനോഹരമായ ഒരു തോട്ടത്തിലെ ജീവിതം സമ്മാനിച്ചു. ഭക്ഷ്യയോഗ്യമായ പച്ചക്കറികളും ഫലവൃക്ഷങ്ങളും അതിൽ നിറഞ്ഞിരുന്നു. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ത്തിൻ ഫലം മാത്രമായിരുന്നു ദൈവം അവർക്കു വിലക്കിയിരുന്നത്. തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നതുകൊണ്ട് ദൈവത്തെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ആദാമിനും ഹവ്വായ്ക്കും കഴിയുമായിരുന്നു. എന്നിരുന്നാലും, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം “തിന്നുന്ന നാളിൽ നീ മരിക്കും” എന്ന് ദൈവം ആദാമിനു മുന്നറിയിപ്പു നൽകിയിരുന്നു.—ഉല്പത്തി 1:29; 2:17.
ന്യായയുക്തമായ ഒരു നിയന്ത്രണം
ആ നിയന്ത്രണം ആദാമിനും ഹവ്വായ്ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നില്ല; തോട്ടത്തിലെ മറ്റെല്ലാ വൃക്ഷങ്ങളുടെയും ഫലം അവർക്കു തിന്നാമായിരുന്നു. (ഉല്പത്തി 2:16) തന്നെയുമല്ല, ആ വിലക്ക് ഒരുതരത്തിലും അവരെ മോശമായി ചിത്രീകരിക്കുകയോ അവർക്കു മാനക്കേടു വരുത്തിവെക്കുകയോ ചെയ്തില്ല. മൃഗസംഭോഗം, കൊലപാതകം എന്നിങ്ങനെയുള്ള ഹീന കാര്യങ്ങളിൽ ഏർപ്പെടരുതെന്നാണ് ദൈവം പറഞ്ഞിരുന്നതെങ്കിൽ, പൂർണ മനുഷ്യർക്കു ചില നികൃഷ്ട പ്രവണതകൾ ഉണ്ടായിരുന്നെന്നും അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന് അവരെ വിലക്കേണ്ടതുണ്ടായിരുന്നെന്നും ചിലർ വാദിക്കുമായിരുന്നു. ഭക്ഷണം കഴിക്കുകയെന്നത് പക്ഷേ, സ്വാഭാവികവും ഉചിതവുമായ ഒരു സംഗതി ആയിരുന്നു.
ചിലർ വിചാരിക്കുന്നതുപോലെ, വിലക്കപ്പെട്ട കനി അർഥമാക്കിയത് ലൈംഗികബന്ധത്തെ ആയിരുന്നോ? അങ്ങനെ ചിന്തിക്കാൻ യാതൊരു അടിസ്ഥാനവും ബൈബിളിലില്ല. ഉദാഹരണത്തിന് വൃക്ഷഫലം സംബന്ധിച്ചു ദൈവം വിലക്കു കൽപ്പിച്ചപ്പോൾ ആദാം ഏകനായിരുന്നു, കുറെക്കാലം അവൻ ആ നിലയിൽ തുടർന്നിരിക്കാനും സാധ്യതയുണ്ട്. (ഉല്പത്തി 2:23) കൂടാതെ “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറ”യാൻ ദൈവം ആദാമിനോടും ഹവ്വായോടും പറയുകയുണ്ടായി. (ഉല്പത്തി 1:28) ദൈവം തന്റെ നിയമം ലംഘിക്കാൻ അവരോട് ആവശ്യപ്പെടുകയും അപ്രകാരം പ്രവർത്തിച്ചതിന്റെ പേരിൽ പിന്നീട് അവരെ മരണത്തിനു വിധിക്കുകയും ചെയ്യുമോ? (1 യോഹന്നാൻ 4:8) തന്നെയുമല്ല, ഹവ്വാ ആദ്യം ഫലം തിന്നുകയും തുടർന്ന് ആദാമിനു കൊടുക്കുകയുമാണുണ്ടായത്. (ഉല്പത്തി 3:6) ആ പഴം ലൈംഗികബന്ധത്തെയല്ല അർഥമാക്കിയത് എന്നു വ്യക്തം.
ധാർമിക സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛ
അറിവിന്റെ വൃക്ഷം ഒരു അക്ഷരീയ മരം തന്നെയായിരുന്നു. എന്നിരുന്നാലും, താൻ സൃഷ്ടിച്ച മനുഷ്യരുടെ കാര്യത്തിൽ നന്മ എന്തെന്നും തിന്മ എന്തെന്നും തീരുമാനിക്കാൻ ഭരണാധികാരിയെന്ന നിലയിൽ ദൈവത്തിനുള്ള അവകാശത്തിന്റെ പ്രതീകമായിരുന്നു അത്. ആ വൃക്ഷത്തിന്റെ ഫലം തിന്നുന്നത് ദൈവത്തിന് അവകാശപ്പെട്ട ഒരു കാര്യം സ്വന്തമാക്കുന്നതിന്—മോഷണത്തിന്—തുല്യമായിരുന്നു. എന്നാൽ അതു മാത്രമായിരുന്നില്ല ആ പ്രവൃത്തിയിൽ ഉൾപ്പെട്ടിരുന്നത്. തന്നിഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ഉല്പത്തി 3:4, 5.
ധിക്കാരപരമായ ഒരു ശ്രമം കൂടിയായിരുന്നു അത്. ആ ഫലം തിന്നുന്നപക്ഷം ‘നിശ്ചയമായും മരിക്കയില്ല’ എന്ന നുണ പറഞ്ഞശേഷം സാത്താൻ മറ്റെന്ത് ഉറപ്പുകൂടി നൽകിയെന്നതു ശ്രദ്ധിക്കുക: “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.”—എന്നാൽ ആ പഴം തിന്നുകഴിഞ്ഞപ്പോൾ നന്മതിന്മകളെക്കുറിച്ച് ദൈവത്തിനുള്ളതുപോലുള്ള ഉൾക്കാഴ്ചയൊന്നും ആദാമിനും ഹവ്വായ്ക്കും ലഭിച്ചില്ല. വാസ്തവത്തിൽ, “പാമ്പു എന്നെ വഞ്ചിച്ചു” എന്ന് ഹവ്വാ ദൈവത്തോടു പറയുകയുണ്ടായി. (ഉല്പത്തി 3:13) അപ്പോഴും ദൈവത്തിന്റെ കൽപ്പന അവൾക്ക് അറിയാമായിരുന്നു, സാത്താന്റെ വക്താവായി സേവിച്ച പാമ്പിനോട് അവൾതന്നെ അതു പറയുകയും ചെയ്തിരുന്നു. (വെളിപ്പാടു 12:9) അങ്ങനെ, അവൾ മനഃപൂർവം അനുസരണക്കേടു കാണിക്കുകയായിരുന്നു. (ഉല്പത്തി 3:1-3) എന്നാൽ ആദാം വഞ്ചിക്കപ്പെടുകയായിരുന്നില്ല. (1 തിമൊഥെയൊസ് 2:14) സ്രഷ്ടാവിനെ വിശ്വസ്തമായി അനുസരിക്കുന്നതിനു പകരം അവൻ ഭാര്യയുടെ വാക്കു കേൾക്കുകയും അവളുടെ സ്വതന്ത്ര ഗതി പിൻപറ്റുകയും ചെയ്തു.—ഉല്പത്തി 3:6, 17.
ആദാമും ഹവ്വായും സമ്പൂർണ ‘സ്വാതന്ത്ര്യം’ നേടിയെടുത്തപ്പോൾ യഹോവയുമായുള്ള അവരുടെ ബന്ധത്തിന് അപരിഹാര്യമായ ക്ഷതം ഭവിച്ചു. ശരീരത്തിന്റെ ജനിതക ഘടനയെപ്പോലും സ്വാധീനിക്കുമാറ് പാപം അവരുടെമേൽ ശക്തമായി പിടിമുറുക്കി. ഏതാനും നൂറ്റാണ്ടുകൾ അവർ ജീവിച്ചിരുന്നുവെന്നതു സത്യംതന്നെ. എന്നാൽ, ഒരു വൃക്ഷത്തിൽനിന്നു വെട്ടിമാറ്റപ്പെട്ട ശിഖരം ആ നിമിഷം വാടിക്കരിയാൻ തുടങ്ങുന്നതുപോലെ, പാപം ചെയ്ത “നാളിൽ”ത്തന്നെ അവർ മരിക്കാൻ തുടങ്ങി. (ഉല്പത്തി 5:5) കൂടാതെ, ജീവിതത്തിൽ ആദ്യമായി അവരുടെ മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. നഗ്നരായിരിക്കുന്നതിൽ അസ്വാഭാവികത തോന്നിയ അവർ ദൈവം കാണാതവണ്ണം എവിടെയെങ്കിലും ഒളിക്കാൻ ശ്രമിച്ചു. (ഉല്പത്തി 3:7, 8) കുറ്റബോധവും അരക്ഷിതത്വവും ലജ്ജയും അവരെ വേട്ടയാടി. അവർ ചെയ്ത പാപം നിമിത്തം മനസ്സാക്ഷി അവരെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
തന്റെ കൽപ്പനയോടും പവിത്രമായ നിലവാരങ്ങളോടും നീതിപുലർത്തിക്കൊണ്ട് ദൈവം ആദാമിനെയും ഹവ്വായെയും മരണത്തിനു വിധിക്കുകയും ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കിക്കളയുകയും ചെയ്തു. (ഉല്പത്തി 3:19, 23, 24) അങ്ങനെ പറുദീസയും സന്തോഷവും നിത്യജീവനുമെല്ലാം അവർക്കു നഷ്ടമായി. പകരം, പാപവും കഷ്ടപ്പാടും മരണവും അവരെ നിഴൽപോലെ പിന്തുടർന്നു. മാനുഷചരിത്രത്തിലെ എത്ര ശോചനീയമായ ഒരു വഴിത്തിരിവ്! എന്നിരുന്നാലും, ആദ്യദമ്പതികൾക്കെതിരെ ന്യായവിധി ഉച്ചരിച്ചശേഷം ഉടനെ, തന്റെ നീതിയുള്ള നിലവാരങ്ങൾ ലംഘിക്കാതെതന്നെ അവരുടെ പാപത്തിന്റെ സകല ദുഷ്ഫലങ്ങളും നിഷ്ഫലമാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു.
ആദാമിന്റെയും ഹവ്വായുടെയും സന്തതികൾക്ക് പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നുള്ള മോചനം സാധ്യമാക്കാൻ യഹോവ നിശ്ചയിച്ചു. യേശുക്രിസ്തു മുഖേന അവൻ അതു നിറവേറ്റുകയും ചെയ്തു. (ഉല്പത്തി 3:15; മത്തായി 20:28; ഗലാത്യർ 3:16) യേശുവിലൂടെ അവൻ പാപവും അതിന്റെ മുഴു ഫലവും ഇല്ലാതാക്കുകയും തന്റെ ആദിമോദ്ദേശ്യത്തിനു ചേർച്ചയിൽ ഭൂമിയെ ഒരു ആഗോള പറുദീസയാക്കിത്തീർക്കുകയും ചെയ്യും.—ലൂക്കൊസ് 23:43; യോഹന്നാൻ 3:16.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ വിലക്കപ്പെട്ട കനി ലൈംഗികബന്ധത്തെയല്ല അർഥമാക്കിയതെന്ന് നമുക്ക് എങ്ങനെ അറിയാം?—ഉല്പത്തി 1:28.
◼ വിലക്കപ്പെട്ട കനി തിന്നുന്നത് എന്തിനെ സൂചിപ്പിക്കുമായിരുന്നു?—ഉല്പത്തി 3:4, 5.
◼ പാപത്തിന്റെ പരിണതഫലം നിഷ്ഫലമാക്കാൻ ദൈവം എന്തു ക്രമീകരണം ചെയ്തിരിക്കുന്നു?—മത്തായി 20:28.
[29-ാം പേജിലെ ആകർഷക വാക്യം]
വിലക്കപ്പെട്ട കനി ചിത്രീകരിച്ചത് ലൈംഗികബന്ധത്തെ ആയിരുന്നില്ല
[28, 29 പേജുകളിലെ ചിത്രം]
നന്മയും തിന്മയും എന്താണെന്നു സ്വയം തീരുമാനിച്ചുകൊണ്ട് ദൈവത്തെപ്പോലെ ആയിത്തീരാൻ ഹവ്വാ ആഗ്രഹിച്ചു