മുഖ്യലേഖനം | നമുക്കെല്ലാം ആശ്വാസം വേണം
നമുക്കെല്ലാം ആശ്വാസം വേണം
ചെറുപ്പത്തിൽ എപ്പോഴെങ്കിലും തട്ടിവീണതു നിങ്ങൾക്ക് ഓർക്കാനാകുന്നുണ്ടോ? കൈ മുറിയുകയോ മുട്ടിലെ തൊലി പോകുകയോ ചെയ്തിട്ടുണ്ടാകാം. അമ്മ നിങ്ങളെ ആശ്വസിപ്പിച്ചത് എങ്ങനെയാണ്? ഒരുപക്ഷേ മുറിവ് കഴുകി വെച്ചുകെട്ടിക്കാണും. നിങ്ങൾ കരഞ്ഞെങ്കിലും അമ്മ നിങ്ങളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചുകാണും. ആ പ്രായത്തിൽ നിങ്ങൾക്ക് ആശ്വാസം വിളിപ്പാടകലെയുണ്ടായിരുന്നു.
എന്നാൽ നമ്മൾ വളർന്നുവരുമ്പോൾ ജീവിതം കൂടുതൽ സങ്കീർണമാകുന്നു. പ്രശ്നങ്ങൾ കൂടിക്കൂടി വരുന്നു. ആശ്വാസം കിട്ടാൻ വളരെ ബുദ്ധിമുട്ടാണുതാനും. മുതിർന്നവരുടെ പ്രശ്നങ്ങൾ അമ്മ ആശ്ലേഷിച്ചാൽ തീരുന്നതല്ല, വെച്ചുകെട്ടാൻ പറ്റുന്നതുമല്ല എന്നതാണു ദുഃഖകരമായ സത്യം. ചില ഉദാഹരണങ്ങൾ നോക്കാം.
-
ജോലി നഷ്ടപ്പെടുന്നതിന്റെ ആഘാതം നിങ്ങൾ എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ജോലി പോയപ്പോൾ ഹൂല്യന് അതു താങ്ങാനായില്ല. ‘ഞാൻ ഇനി എങ്ങനെ എന്റെ കുടുംബം പോറ്റും’ എന്നതായിരുന്നു ഹൂല്യന്റെ ഉത്കണ്ഠ. ‘വർഷങ്ങൾ ഞാൻ കമ്പനിക്കുവേണ്ടി കഠിനാധ്വാനം ചെയ്തിട്ട് ഇപ്പോൾ എന്നെ അവർക്കു വേണ്ടാത്തത് എന്തുകൊണ്ടാണ്?’
-
വിവാഹബന്ധം വേർപെട്ടതുകൊണ്ട് നിങ്ങൾ ആകെ തകർന്നിരിക്കുകയാണോ? റാക്കെൽ പറയുന്നതു ശ്രദ്ധിക്കുക: “18 മാസം മുമ്പ് പെട്ടെന്നൊരു ദിവസം ഭർത്താവ് എന്നെ ഉപേക്ഷിച്ചുപോയപ്പോൾ എനിക്കു വല്ലാത്ത ദുഃഖം തോന്നി. ഹൃദയം രണ്ടായി പിളർന്നതുപോലെ അനുഭവപ്പെട്ടു. ശാരീരികമായും മാനസികമായും അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ ആകെ ഭയപ്പെട്ടുപോയി.”
-
നിങ്ങൾക്ക് ഒരുപക്ഷേ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടായിരിക്കാം. അതു മാറുന്ന ലക്ഷണവും കാണുന്നില്ല. ഗോത്രപിതാവായ ഇയ്യോബിനു തോന്നിയതുപോലെ ചിലപ്പോഴൊക്കെ നിങ്ങൾക്കും തോന്നിയിട്ടുണ്ടാകാം. ഇയ്യോബ് ഇങ്ങനെ വിലപിച്ചു: “ഞാനെന്റെ ജീവിതത്തെ വെറുക്കുന്നു. നിത്യമായി ജീവിക്കാനെനിക്കിഷ്ടമില്ല.” (ഇയ്യോബ് 7:16, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.) 80-ലധികം വയസ്സുള്ള ലൂയിസിനും ഇങ്ങനെ തോന്നിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: “മരിച്ചാൽ മതി എന്നു ചിലപ്പോഴൊക്കെ എനിക്കു തോന്നിപ്പോകും.” എപ്പോഴെങ്കിലും നിങ്ങൾക്കും ഇങ്ങനെ തോന്നിയിട്ടുണ്ടോ?
-
നിങ്ങൾ ഇപ്പോൾ ആശ്വാസത്തിനായി കേഴുന്നതിന്റെ കാരണം പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയതായിരിക്കാം. “ദാരുണമായ ഒരു വിമാനാപകടത്തിൽ മകൻ മരിച്ചപ്പോൾ അത് എനിക്ക് ആദ്യം വിശ്വസിക്കാനേ പറ്റിയില്ല” എന്നു റോബർട്ട് പറയുന്നു. “പിന്നെയാണ് എനിക്കു വേദന തോന്നിയത്. ബൈബിൾ പറയുന്ന, ഒരു വാൾ തുളച്ചുകയറുന്ന വേദന.”—ലൂക്കോസ് 2:35.
റോബർട്ട്, ലൂയിസ്, റാക്കെൽ, ഹൂല്യൻ എന്നിവർക്ക് അവരുടെ വിഷമകരമായ സാഹചര്യങ്ങളിൽ ആശ്വാസം ലഭിച്ചു. എങ്ങനെ? ആശ്വസിപ്പിക്കാൻ ഏറ്റവും പറ്റിയ വ്യക്തിയെ അവർ കണ്ടെത്തി—മറ്റാരെയുമല്ല, സർവശക്തനായ ദൈവത്തെ. എന്നാൽ ദൈവം എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്? ദൈവം നിങ്ങളെയും ആശ്വസിപ്പിക്കുമോ? (wp16-E No. 5)