വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷം—ദൈവത്തിൽനിന്നുള്ള ഒരു ഗുണം

സന്തോഷം—ദൈവത്തിൽനിന്നുള്ള ഒരു ഗുണം

സന്തോഷമുള്ള ഒരു ജീവിതം നയിക്കാനാണു പൊതുവേ ആളുകൾ ആഗ്രഹിക്കുന്നത്‌. പക്ഷേ ഈ അവസാനകാലം ‘ബുദ്ധിമുട്ടു നിറഞ്ഞതാണ്‌.’ എല്ലാവരും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. (2 തിമൊ. 3:1) അനീതിയും ആരോഗ്യപ്രശ്‌നങ്ങളും തൊഴിലില്ലായ്‌മയും പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമാകുന്നതിന്‍റെ വേദനയും ഉത്‌കണ്‌ഠയ്‌ക്കും ദുഃഖത്തിനും ഇടയാക്കുന്ന മറ്റു കാര്യങ്ങളും ഒക്കെ ക്രമേണ ആളുകളുടെ സന്തോഷം കെടുത്തിക്കളഞ്ഞേക്കാം. ദൈവദാസർക്കുപോലും നിരുത്സാഹം തോന്നാനും സന്തോഷം നഷ്ടപ്പെടാനും ഇടയുണ്ട്. നിങ്ങൾക്ക് അങ്ങനെ സംഭവിച്ചെങ്കിൽ എങ്ങനെ സന്തോഷം വീണ്ടെടുക്കാം?

ആ ചോദ്യത്തിന്‌ ഉത്തരം കണ്ടുപിടിക്കുന്നതിന്‌ യഥാർഥസന്തോഷം എന്താണെന്നും പ്രശ്‌നങ്ങൾക്കു മധ്യേയും ചിലർ എങ്ങനെയാണു സന്തോഷം നിലനിറുത്തിയിരിക്കുന്നതെന്നും മനസ്സിലാക്കണം. അതിനു ശേഷം സന്തോഷം നിലനിറുത്താനും അതു വർധിപ്പിക്കാനും എങ്ങനെ കഴിയുമെന്നു നമ്മൾ പഠിക്കും.

എന്താണ്‌ സന്തോഷം?

ചിരിച്ചുകൊണ്ടിരിക്കുന്ന മുഖവും കളിതമാശകളും സന്തോഷത്തിന്‍റെ ലക്ഷണമായിരിക്കണമെന്നില്ല. ഒരു ദൃഷ്ടാന്തം നോക്കാം. ഏറെ മദ്യം അകത്തുചെന്നാൽ ചില കുടിയന്മാർ ചിരിയോടുചിരിയായിരിക്കും. എന്നാൽ ലഹരി വിടുമ്പോൾ അവർ പിന്നെ അതുപോലെ ചിരിച്ചെന്നുവരില്ല. പ്രശ്‌നങ്ങളും ദുഃഖങ്ങളും നിറഞ്ഞ ജീവിതയാഥാർഥ്യങ്ങൾ അവരെ തുറിച്ചുനോക്കിയേക്കാം. കുറച്ച് സമയത്തേക്കുള്ള അവരുടെ ആഹ്ലാദപ്രകടനത്തെ സന്തോഷമെന്നു വിളിക്കാനാകില്ല.—സുഭാ. 14:13.

നേരേ മറിച്ച് സന്തോഷം ഹൃദയത്തിന്‍റെ ഒരു ഗുണമാണ്‌. “നന്മ കൈവരുകയോ അതു പ്രതീക്ഷിക്കുകയോ ചെയ്യുന്നതിൽനിന്ന് ഉളവാകുന്ന വികാരം” എന്നാണ്‌ അതിനെ നിർവചിച്ചിരിക്കുന്നത്‌. സാഹചര്യങ്ങൾ നല്ലതാണെങ്കിലും അല്ലെങ്കിലും ഉള്ളിന്‍റെയുള്ളിൽ നമുക്കുള്ള ഒരു അവസ്ഥയാണു സന്തോഷം. (1 തെസ്സ. 1:6) എന്തെങ്കിലും പ്രശ്‌നത്തെക്കുറിച്ച് വ്യാകുലപ്പെട്ടിരിക്കുന്ന ഒരു വ്യക്തിക്കുപോലും ഹൃദയത്തിൽ സന്തോഷം കാണും. ഉദാഹരണത്തിന്‌, ക്രിസ്‌തുവിനെക്കുറിച്ച് സംസാരിച്ചതിന്‌ അപ്പോസ്‌തലന്മാർക്കു ക്രൂരമായ മർദനമേറ്റു. എന്നിട്ടും “യേശുവിന്‍റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് അവർ സൻഹെദ്രിന്‍റെ മുന്നിൽനിന്ന് പോയി.” (പ്രവൃ. 5:41) തങ്ങൾക്കു കിട്ടിയ അടിയെക്കുറിച്ച് ഓർത്തല്ലായിരുന്നു അവർ സന്തോഷിച്ചത്‌. പകരം, ദൈവദാസരെന്ന നിലയിൽ ദൈവത്തോടു വിശ്വസ്‌തത പാലിച്ചു എന്ന കാര്യമാണ്‌ അവർക്ക് യഥാർഥസന്തോഷം നൽകിയത്‌.

അത്തരം സന്തോഷം നമുക്കു ജന്മനാ കിട്ടുന്നതല്ല. അതു തന്നെത്താൻ വളർന്നുവരുന്നതുമല്ല. എന്തുകൊണ്ട്? കാരണം ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ ഒരു ഗുണമാണു സന്തോഷം. ദൈവാത്മാവിന്‍റെ സഹായത്തോടെ നമുക്കു “പുതിയ വ്യക്തിത്വം” വളർത്തിയെടുക്കാനാകും. അതിൽപ്പെടുന്നതാണു സന്തോഷം എന്ന ഗുണം. (എഫെ. 4:24; ഗലാ. 5:22) സന്തോഷം വളർത്തിയെടുക്കുമ്പോൾ ജീവിതത്തിലെ ഉത്‌കണ്‌ഠകളുമായി മല്ലിടാൻ നമ്മൾ കൂടുതൽ സജ്ജരായിരിക്കും.

നമുക്കുള്ള മാതൃകകൾ

ഭൂമിയിൽ നല്ല കാര്യങ്ങൾ സംഭവിക്കണമെന്നാണ്‌ യഹോവ ആഗ്രഹിച്ചത്‌. ഇന്നു കാണുന്ന മോശമായ കാര്യങ്ങൾ യഹോവയുടെ മനസ്സിൽപ്പോലും ഉണ്ടായിരുന്നില്ല. എങ്കിലും മറ്റുള്ളവരുടെ ദുഷ്‌ചെയ്‌തികൾ യഹോവയുടെ സന്തോഷം നഷ്ടപ്പെടുത്തുന്നില്ല. ദൈവവചനം ഇങ്ങനെ പറയുന്നു: “ദൈവത്തിന്‍റെ വാസസ്ഥലത്ത്‌ ബലവും ആനന്ദവും ഉണ്ട്.” (1 ദിന. 16:27) കൂടാതെ, തന്‍റെ ദാസർ കൈവരിക്കുന്ന നല്ല കാര്യങ്ങളും യഹോവയുടെ ‘ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.’—സുഭാ. 27:11.

പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാതെവരുമ്പോൾ അതെക്കുറിച്ച് അമിതമായി ഉത്‌കണ്‌ഠപ്പെടാതിരുന്നുകൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാം. അതൊന്നും നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തരുത്‌. പകരം ഇപ്പോൾ നമുക്കുള്ള നല്ല കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാം, ഭാവിയിലെ മെച്ചപ്പെട്ട അവസ്ഥകൾക്കായി ക്ഷമയോടെ കാത്തിരിക്കാം. *

പരിശോധനകൾ ഉണ്ടായപ്പോഴും സന്തോഷം നിലനിറുത്തിയ പലരെക്കുറിച്ചും ബൈബിളിൽ കാണാൻ കഴിയും. അതിൽ ഒരാളാണ്‌ അബ്രാഹാം. ജീവനു ഭീഷണിയാകുന്ന സാഹചര്യങ്ങളും മറ്റുള്ളവർ വരുത്തിവെച്ച പ്രശ്‌നങ്ങളും ഒക്കെ അദ്ദേഹം നേരിട്ടു. (ഉൽപ. 12:10-20; 14:8-16; 16:4, 5; 20:1-18; 21:8, 9) പക്ഷേ ഇങ്ങനെയൊക്കെ സംഭവിച്ചപ്പോഴും അബ്രാഹാം തന്‍റെ ഹൃദയസന്തോഷം നിലനിറുത്തി. എങ്ങനെയാണ്‌ അദ്ദേഹത്തിന്‌ അതിനു കഴിഞ്ഞത്‌? മിശിഹയുടെ ഭരണത്തിൻകീഴിലെ പുതിയ ലോകത്തിൽ ജീവിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശ അദ്ദേഹത്തിന്‍റെ മനസ്സിൽ തെളിഞ്ഞുനിന്നു. (ഉൽപ. 22:15-18; എബ്രാ. 11:10) യേശു പറഞ്ഞു: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു.” (യോഹ. 8:56) ഭാവിയിൽ നമ്മളെ സന്തോഷിപ്പിക്കുന്ന അനവധി അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമുക്ക് അബ്രാഹാമിനെ അനുകരിക്കാം.—റോമ. 8:21.

അബ്രാഹാമിനെപ്പോലെ ദൈവത്തിന്‍റെ വാഗ്‌ദാനങ്ങളിൽ ദൃഷ്ടി പതിപ്പിച്ചവരാണ്‌ പൗലോസ്‌ അപ്പോസ്‌തലനും അദ്ദേഹത്തിന്‍റെ സഹകാരിയായ ശീലാസും. അവർക്കു ശക്തമായ വിശ്വാസമുണ്ടായിരുന്നു. മോശമായ അനുഭവങ്ങൾ ഉണ്ടായപ്പോഴും അവർ അവരുടെ സന്തോഷം നിലനിറുത്തി. ഉദാഹരണത്തിന്‌, ഒരിക്കൽ അവർക്ക് അങ്ങേയറ്റത്തെ പ്രഹരമേൽക്കേണ്ടിവന്നു. അതിനു ശേഷം അവരെ ജയിലിലിട്ടു. അവർ എന്തു ചെയ്‌തു? “പാതിരാത്രിയാകാറായപ്പോൾ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തെ പാടി സ്‌തുതിക്കുകയും ചെയ്യുകയായിരുന്നു.” (പ്രവൃ. 16:23-25) പ്രത്യാശ മാത്രമല്ല അവർക്കു ബലം പകർന്നത്‌. ക്രിസ്‌തുവിന്‍റെ നാമത്തിനുവേണ്ടിയാണു തങ്ങൾ കഷ്ടം സഹിക്കേണ്ടിവന്നതെന്നു മനസ്സിലാക്കിയതും സന്തോഷമുള്ളവരായിരിക്കാൻ അവരെ സഹായിച്ചു. ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നതിന്‍റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമുക്കു പൗലോസിനെയും ശീലാസിനെയും അനുകരിക്കാം.—ഫിലി. 1:12-14.

ഇക്കാലത്തും നമ്മുടെ പല സഹോദരങ്ങളും പരിശോധനകളുടെ സമയത്ത്‌ സന്തോഷം നിലനിറുത്തിയവരാണ്‌. ഉദാഹരണത്തിന്‌, 2013 നവംബറിൽ സൂപ്പർ ടയ്‌ഫൂൺ ഹയാൻ എന്ന ചുഴലിക്കൊടുങ്കാറ്റ്‌ ഫിലിപ്പീൻസിന്‍റെ മധ്യഭാഗം തകർത്തപ്പോൾ 1,000-ത്തിലധികം സാക്ഷികുടുംബങ്ങളുടെ വീടുകളും നശിച്ചു. അതിലൊരാളാണു ജോർജ്‌. റ്റക്ലോബാനിലുള്ള അദ്ദേഹത്തിന്‍റെ വീടു താറുമാറായി. അദ്ദേഹം എന്താണു പറയുന്നത്‌? “ഇങ്ങനെയെല്ലാം സംഭവിച്ചെങ്കിലും സഹോദരങ്ങൾ സന്തുഷ്ടരാണ്‌. ഞങ്ങൾ അനുഭവിക്കുന്ന സന്തോഷം എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല.” വലിയവലിയ പ്രശ്‌നങ്ങൾ നമുക്കുണ്ടാകുമ്പോൾ യഹോവ നമുക്കുവേണ്ടി ചെയ്‌തുതരുന്ന കാര്യങ്ങളെക്കുറിച്ച് വിലമതിപ്പോടെ ധ്യാനിക്കുന്നെങ്കിൽ നമുക്കും സന്തോഷം നിലനിറുത്താനാകും. യഹോവയുടെ മറ്റ്‌ എന്തെല്ലാം കരുതലുകൾ സന്തോഷത്തിനുള്ള കാരണങ്ങളാണ്‌?

സന്തോഷത്തിനുള്ള കാരണങ്ങൾ

ദൈവവുമായുള്ള ബന്ധം—അതിനെക്കാൾ നമുക്കു സന്തോഷം തരുന്ന മറ്റ്‌ എന്താണുള്ളത്‌? ഒന്നു ചിന്തിക്കുക: പ്രപഞ്ചത്തിന്‍റെ പരമാധികാരിയെ നമുക്ക് അറിയാം. എന്നു മാത്രമല്ല, ആ വ്യക്തി നമ്മുടെ പിതാവാണ്‌, ദൈവമാണ്‌, നമ്മുടെ സ്‌നേഹിതനാണ്‌!—സങ്കീ. 71:17, 18.

ജീവനെന്ന സമ്മാനവും അത്‌ ആസ്വദിക്കാനുള്ള കഴിവും നമ്മൾ വിലയേറിയതായി കാണുന്നു. (സഭാ. 3:12, 13) യഹോവ ആകർഷിച്ചിരിക്കുന്ന ബുദ്ധിശക്തിയുള്ള സൃഷ്ടികളായ നമുക്കു നമ്മളെക്കുറിച്ചുള്ള ദൈവേഷ്ടം എന്താണെന്ന് അറിയാം. (കൊലോ. 1:9, 10) അതുകൊണ്ട് നമ്മുടെ ജീവിതത്തിന്‌ ഒരു അർഥമുണ്ട്, ലക്ഷ്യമുണ്ട്. അതേസമയം ഇന്നുള്ള ഭൂരിപക്ഷം മനുഷ്യർക്കും ജീവിതത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് കൃത്യമായ അറിവില്ല. ഈ വ്യത്യാസം എടുത്തുകാണിച്ചുകൊണ്ട് പൗലോസ്‌ എഴുതി: “‘തന്നെ സ്‌നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനുഷ്യമനസ്സിനു വിഭാവനചെയ്യാൻപോലും കഴിഞ്ഞിട്ടില്ല’ എന്ന് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ നമുക്കു ദൈവം തന്‍റെ ആത്മാവിലൂടെ അവ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.” (1 കൊരി. 2:9, 10) യഹോവയുടെ ഇഷ്ടത്തെയും ഉദ്ദേശ്യത്തെയും കുറിച്ചുള്ള അറിവ്‌ നമ്മളെ സന്തോഷഭരിതരാക്കുന്നില്ലേ?

തന്‍റെ ജനത്തിനുവേണ്ടി യഹോവ ചെയ്‌തിരിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. നമ്മുടെ പാപങ്ങൾക്കുള്ള ക്ഷമ സാധ്യമാണ്‌. അതു നമുക്കു സന്തോഷം തരുന്ന ഒരു കാര്യമല്ലേ? (1 യോഹ. 2:12) ദൈവത്തിന്‍റെ കരുണ നിമിത്തം ഒരു പുതിയ ലോകം പെട്ടെന്നുതന്നെ ആഗതമാകുമെന്നുള്ള പ്രത്യാശ നമുക്കുണ്ട്. (റോമ. 12:12) ഇപ്പോൾപ്പോലും സഹാരാധകരുടെ ഒരു നല്ല കൂട്ടത്തെ യഹോവ തന്നിരിക്കുന്നു. (സങ്കീ. 133:1) സാത്താനിൽനിന്നും അവന്‍റെ ഭൂതങ്ങളിൽനിന്നും തന്‍റെ ജനത്തെ യഹോവ സംരക്ഷിക്കുമെന്നു ദൈവവചനം നമുക്ക് ഉറപ്പുതരുന്നു. (സങ്കീ. 91:11) യഹോവയിൽനിന്നുള്ള ഈ അനുഗ്രഹങ്ങളെക്കുറിച്ച് ധ്യാനിക്കുന്നെങ്കിൽ നമ്മുടെ സന്തോഷം വർധിച്ചുവരുന്നതു നമ്മൾ അനുഭവിച്ചറിയും.—ഫിലി. 4:4.

സന്തോഷം വർധിപ്പിക്കാം!

ഇപ്പോൾത്തന്നെ സന്തുഷ്ടനായിരിക്കുന്ന ഒരു ക്രിസ്‌ത്യാനിക്കു തന്‍റെ സന്തോഷം ഇനിയും വർധിപ്പിക്കാൻ കഴിയുമോ? യേശു പറഞ്ഞു: “എന്‍റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളുടെ സന്തോഷം അതിന്‍റെ പരകോടിയിൽ എത്താനാണു ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്‌.” (യോഹ. 15:11) നമ്മുടെ സന്തോഷം വർധിപ്പിക്കാൻ കഴിയുമെന്നല്ലേ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്‌? അതിനുവേണ്ടി ചെയ്യുന്ന ശ്രമങ്ങൾ തീ കൂടുതൽ ആളിക്കത്തിക്കുന്നതുമായി താരതമ്യം ചെയ്യാം. തീ കൂടുതൽ ജ്വലിപ്പിക്കുന്നതിനു വിറക്‌ ഇട്ടുകൊടുക്കണം. അതുപോലെ സന്തോഷം വർധിപ്പിക്കുന്നതിനു നമ്മുടെ ആത്മീയത വർധിപ്പിക്കണം. ഓർക്കുക: ദൈവാത്മാവ്‌ നിങ്ങളുടെ ഉള്ളിലെ സന്തോഷം ജ്വലിപ്പിക്കും. അതുകൊണ്ട് യഹോവയുടെ പരിശുദ്ധാത്മാവിന്‍റെ സഹായത്തിനുവേണ്ടി പതിവായി അപേക്ഷിച്ചുകൊണ്ടും ദൈവാത്മാവിന്‍റെ പ്രചോദനത്തിൽ എഴുതിയ ദൈവവചനം പ്രാർഥനാപൂർവം ധ്യാനിച്ചുകൊണ്ടും നമ്മുടെ സന്തോഷം വർധിപ്പിക്കാനാകും.—സങ്കീ. 1:1, 2; ലൂക്കോ. 11:13.

യഹോവയെ സന്തോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഊർജസ്വലമായി ഏർപ്പെട്ടുകൊണ്ടും നിങ്ങളുടെ സന്തോഷം ജ്വലിപ്പിക്കാം. (സങ്കീ. 35:27; 112:1) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? കാരണം “മനുഷ്യന്‍റെ കർത്തവ്യം” “സത്യദൈവത്തെ ഭയപ്പെട്ട് ദൈവകല്‌പനകൾ അനുസരിക്കുക” എന്നാണെന്നു ബൈബിൾ പറയുന്നു. (സഭാ. 12:13) മറ്റു വാക്കുകളിൽ പറഞ്ഞാൽ നമ്മളെ രൂപകൽപ്പന ചെയ്‌തിരിക്കുന്നതു ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാനാണ്‌. അതുകൊണ്ട് യഹോവയെ സേവിക്കുമ്പോഴാണു നമ്മൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നത്‌. *

സന്തോഷമുള്ളവരായിരിക്കുന്നതിന്‍റെ പ്രയോജനങ്ങൾ

സന്തോഷം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ഉള്ളിൽ തോന്നുന്ന കേവലം സന്തോഷം എന്ന വികാരത്തെക്കാൾ കൂടുതൽ പ്രയോജനങ്ങളുമുണ്ട്. ഉദാഹരണത്തിന്‌, എന്തൊക്കെ പ്രശ്‌നങ്ങൾ നേരിട്ടാലും സന്തോഷത്തോടെ യഹോവയെ സേവിക്കുമ്പോൾ യഹോവയ്‌ക്കു നമ്മൾ കൂടുതൽ പ്രിയങ്കരരായിത്തീരും. (ആവ. 16:15; 1 തെസ്സ. 5:16-18) കൂടാതെ, യഥാർഥസന്തോഷം ഉള്ളതുകൊണ്ട് പണത്തിനു പുറകേ പരക്കം പായുന്നതിനു പകരം ദൈവരാജ്യത്തിനുവേണ്ടി നമ്മൾ ഓരോരുത്തരും കൂടുതൽ ത്യാഗങ്ങൾ ചെയ്യാനുള്ള അവസരങ്ങൾക്കായി നോക്കും. (മത്താ. 13:44) അതിന്‍റെ പ്രയോജനങ്ങൾ കാണുമ്പോൾ സന്തോഷം വർധിക്കും, നമുക്കു വലിയ സംതൃപ്‌തി അനുഭവപ്പെടും, നമ്മുടെ ആ സന്തോഷം മറ്റുള്ളവരിലേക്കും പകരും.—പ്രവൃ. 20:35; ഫിലി. 1:3-5.

“നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ സന്തുഷ്ടനും സംതൃപ്‌തനും ആണെങ്കിൽ ഭാവിയിൽ നിങ്ങൾ കൂടുതൽ ആരോഗ്യവാനായിരിക്കാൻ ഇടയുണ്ട്.” ആരോഗ്യത്തെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ വിശകലനം ചെയ്‌തശേഷം ഐക്യനാടുകളിലെ നിബ്രാസ്‌ക സർവകലാശാലയിലെ ഒരു ഗവേഷകൻ പറഞ്ഞതാണ്‌ ഇത്‌. ബൈബിളിൽ പറയുന്ന പിൻവരുന്ന കാര്യവുമായി ഇതു യോജിക്കുന്നില്ലേ? “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌.” (സുഭാ. 17:22) അതെ, നിങ്ങൾ സന്തോഷം വർധിപ്പിക്കുമ്പോൾ സാധ്യതയനുസരിച്ച് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.

സമ്മർദങ്ങൾ നിറഞ്ഞ സമയമാണ്‌ ഇതെങ്കിലും യഥാർഥസന്തോഷം വളർത്തിയെടുക്കാൻ നമുക്കു കഴിയും. അതിനു പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കും. പ്രാർഥനയിലൂടെയും യഹോവയുടെ വചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെയും നമുക്കു പരിശുദ്ധാത്മാവ്‌ ലഭിക്കും. ഇപ്പോഴുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടും മറ്റുള്ളവരുടെ വിശ്വാസം അനുകരിച്ചുകൊണ്ടും ഉത്സാഹത്തോടെ ദൈവേഷ്ടം ചെയ്‌തുകൊണ്ടും നമുക്കു സന്തോഷം വർധിപ്പിക്കാനാകും. അങ്ങനെ സങ്കീർത്തനം 64:10-ലെ ഈ വാക്കുകളുടെ സത്യത നമുക്ക് അനുഭവിച്ചറിയാം: “നീതിമാൻ യഹോവയിൽ ആനന്ദിക്കും; അവൻ ദൈവത്തെ അഭയമാക്കും.”

^ ഖ. 10 ക്ഷമ എന്ന ഗുണത്തെക്കുറിച്ച് “ദൈവാത്മാവിന്‍റെ ഫലം” എന്ന ലേഖനപരമ്പരയിലെ മറ്റൊരു ലേഖനത്തിൽ ചർച്ചചെയ്യും.

^ ഖ. 20 കൂടുതൽ വിവരങ്ങൾക്കായി “ സന്തോഷം വർധിപ്പിക്കാനുള്ള മറ്റു വിധങ്ങൾ” എന്ന ചതുരം കാണുക.