വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്?
▪ തമ്മിൽത്തമ്മിൽ സമാധാനത്തിലായിരിക്കാനാണു യേശു ആളുകളെ പഠിപ്പിച്ചത്. എന്നാൽ ഒരു സന്ദർഭത്തിൽ യേശു തന്റെ അപ്പോസ്തലന്മാരോടു പറഞ്ഞു: “ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ. സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്. മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്.” (മത്താ. 10:34, 35) യേശു എന്താണ് ഉദ്ദേശിച്ചത്?
കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടാക്കാനൊന്നും യേശു ആഗ്രഹിച്ചില്ല. എന്നാൽ യേശുവിന്റെ ഉപദേശങ്ങൾ ചില കുടുംബങ്ങളിൽ ഭിന്നിപ്പിനു കാരണമാകുമെന്നു യേശുവിന് അറിയാമായിരുന്നു. കാരണം ആരെങ്കിലും ക്രിസ്തുവിന്റെ ഒരു ശിഷ്യനാകാനും സ്നാനപ്പെടാനും ആഗ്രഹിക്കുമ്പോൾ എല്ലാവരും അത് അംഗീകരിക്കില്ല. സ്വന്തം ഇണയോ വീട്ടുകാരോ എതിർക്കുമ്പോൾ ക്രിസ്തുവിന്റെ ഉപദേശം അനുസരിക്കാനും വിശ്വസ്തരായിരിക്കാനും ഒട്ടും എളുപ്പവുമല്ല. ക്രിസ്തുവിന്റെ ശിഷ്യനാകാൻ തീരുമാനിക്കുന്ന ഒരാൾ ഇക്കാര്യം അറിഞ്ഞിരിക്കണമെന്നു യേശു ആഗ്രഹിച്ചു.
‘എല്ലാവരുമായി സമാധാനത്തിലായിരിക്കാനാണു’ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നത്. (റോമ. 12:18) എന്നാൽ യേശുവിന്റെ ഉപദേശങ്ങൾ ചില കുടുംബങ്ങളിൽ ഒരു “വാൾ” പോലെയായേക്കാം. വീട്ടിലെ ഒരാൾ ആ ഉപദേശം സ്വീകരിക്കുകയും മറ്റുള്ളവർ അതിനെ എതിർക്കുകയും ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ, വീട്ടുകാർതന്നെ സത്യം പഠിക്കുന്ന വ്യക്തിയുടെ “ശത്രുക്കളാകും.”—മത്താ. 10:36.
വീട്ടുകാർ മറ്റൊരു മതവിശ്വാസത്തിലായിരിക്കുമ്പോൾ പല പ്രശ്നങ്ങളുമുണ്ടാകാം. ഉദാഹരണത്തിന്, അവരുടെ ചില ആഘോഷങ്ങളിൽ നമ്മളും ഉൾപ്പെടാൻ അവർ ആഗ്രഹിക്കും. അപ്പോൾ നമ്മൾ യഹോവയെയും യേശുവിനെയും സന്തോഷിപ്പിക്കുമോ അതോ വീട്ടുകാരെ സന്തോഷിപ്പിക്കുമോ എന്നത് ഒരു പ്രശ്നമായേക്കാം. അത്തരം സാഹചര്യങ്ങളിൽ നമ്മൾ എന്താണു ചെയ്യേണ്ടത്? യേശു പറഞ്ഞു: “എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ സ്നേഹിക്കുന്നവൻ എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.” (മത്താ. 10:37) അതിന്റെ അർഥം ക്രിസ്തുവിന്റെ ഒരു ശിഷ്യനാകണമെങ്കിൽ നമ്മൾ മാതാപിതാക്കളെ അധികം സ്നേഹിക്കരുത് എന്നാണോ? അങ്ങനെയല്ല. മറിച്ച് ആർക്കാണു ജീവിതത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്നു മനസ്സിലാക്കാൻ യേശു അവരെ സഹായിക്കുകയായിരുന്നു. യഹോവയെ ആരാധിക്കുന്നതിന്റെ പേരിൽ വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങൾ നമ്മളെ എതിർത്താലും നമ്മൾ അവരെ തുടർന്നും സ്നേഹിക്കണം. എന്നാൽ യഹോവയെ ആയിരിക്കണം കൂടുതൽ സ്നേഹിക്കേണ്ടത്.
വീട്ടുകാരുടെ എതിർപ്പു നമ്മളെ ഒരുപാടു വേദനിപ്പിക്കും, അത് ഉറപ്പാണ്. എന്നാൽ നമ്മൾ എപ്പോഴും ഓർക്കേണ്ട ഒരു കാര്യം യേശു പറഞ്ഞു: “സ്വന്തം ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.” (മത്താ. 10:38) മറ്റു വാക്കുകളിൽ പറഞ്ഞാൽ ക്രിസ്തുശിഷ്യനാകാൻ ആഗ്രഹിക്കുന്നവർ പ്രശ്നങ്ങൾ സഹിക്കാൻ തയ്യാറാകണം. കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പും അത്തരം പ്രശ്നങ്ങളുടെ ഭാഗമാണെന്നു നമുക്ക് ഓർക്കാം. ഒപ്പം ഇപ്പോൾ എതിർക്കുന്ന കുടുംബാംഗങ്ങൾപോലും നമ്മുടെ നല്ല പെരുമാറ്റം കണ്ടിട്ട് ബൈബിൾ പഠിക്കാൻ തയ്യാറാകുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാം.—1 പത്രോ. 3:1, 2.